- ഏറെക്കാലത്തിനു ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് ഏകീകൃത സിവിൽ കോഡ്. അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളാണ് വർഷങ്ങൾക്കു ശേഷം ഏകീകൃത സിവിൽ കോഡിനായുള്ള മുറവിളികൾ വീണ്ടും ഉയരാൻ കാരണമായിരിക്കുന്നത്.
സിവില്‍ കോഡിന്റെ ചരിത്ര പശ്ചാത്തലം.
സിവില്‍ കോഡ് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണ സമയത്ത് ഉണ്ടായിട്ടുണ്ട്. സിവില്‍ കോഡ് മൗലിക അവകാശമാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതിയുടെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു.
ഭരണഘടനാപരമായ സാധ്യത
ഇന്ത്യൻ ഭരണഘടനയുടെ 44ാം വകുപ്പിൽ പറയുന്നതിങ്ങനെയാണ്: ‘ഇന്ത്യയിലുടനീളം എല്ലാ പൗരന്മാർക്കും വേണ്ടിയുള്ള ഒരു ഏകീകൃത സിവിൽ കോഡ് രൂപീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.’ ഏറെ പ്രസിദ്ധമായ 1985ലെ ഷാബാനോ കേസിൽ വിധി പ്രസ്താവിക്കുന്നതിനിടെ പരമോന്നത നീതിപീഠം സമാനമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. 44ാം വകുപ്പ് നിഷ്ഫലമായി നിലനിൽക്കുകയാണെന്നും, ഏകീകൃത സിവിൽ കോഡ് നിലവിൽ വരേണ്ടതുണ്ടെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.
ഭരണഘടനാ നിർമാണ സഭയും ഏകീകൃത സിവിൽ കോഡും
ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മറ്റി അധ്യക്ഷനായിരുന്ന ഡോ. ബി ആർ അംബേദ്കർ പറഞ്ഞതിങ്ങനെ: ”രാജ്യത്തുടനീളം എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരു ഏകീകൃത, സമ്പൂർണ ക്രിമിനൽ കോഡ് നമുക്കുണ്ട്. പീനൽ കോഡിന്റെയും ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെയും ഭാഗമാണത്. വസ്തു കൈമാറ്റത്തിനായി നമുക്കൊരു നിയമമുണ്ട്. അതും രാജ്യത്തുടനീളം ബാധകമാണ്. നമുക്കൊരു നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടും ഉണ്ട്. നമ്മുടെ രാജ്യത്ത് ഫലത്തിൽ ഒരൊറ്റ സിവിൽ കോഡ് മാത്രമാണുള്ളതെന്നും അത് ഏകീകൃതവും എല്ലാവർക്കും ഒരു പോലെ ബാധകമായതുമാണെന്ന് തെളിയിക്കുന്ന എണ്ണമറ്റ ഉദാഹരണങ്ങൾ എനിക്ക് ചൂണ്ടിക്കാട്ടാനാകും. സിവിൽ നിയമത്തിന് ഇതുവരെ കടന്നുചെല്ലാൻ കഴിയാതിരുന്ന മേഖലകൾ വിവാഹവും പിന്തുടർച്ചാവകാശവും മാത്രമാണ്”.
സിവിൽ കോഡും സംസ്ഥാനങ്ങളും.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി സമിതി രൂപീകരിച്ചു, ഗുജറാത്തിൽ നടപടികൾ പ്രാഥമിക ഘട്ടത്തിലാണ്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും പൗരന്‍മാര്‍ക്ക് മൗലിക അവകാശമുള്ള രാജ്യമാണ് ഇന്ത്യ. ഒന്നുകില്‍ ഈ വ്യക്തി നിയമങ്ങളെല്ലാം അസാധുവാക്കി ഒരു സിവില്‍ കോഡ് രൂപീകരിക്കാം. അല്ലെങ്കില്‍ ചില വിഷയങ്ങളില്‍ മാത്രം ഏകീകൃത സ്വഭാവം നിലനിര്‍ത്തി വ്യക്തിനിയമങ്ങള്‍ പ്രത്യേക വിഭാഗമാക്കി ഉള്‍പ്പെടുത്തി സിവില്‍ കോഡിന് രൂപം നല്‍കാം.
അതേസമയം, ബിജെപിയുടെയും RSS -ന്റെയും രാഷ്ട്രീയ താൽപര്യങ്ങൾ ഇതിൽ സ്വാധീനമുണ്ടാക്കും എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്ക് ഉണ്ട്.